കഞ്ചാവ് വാങ്ങാൻ 50 രൂപ നല്കിയില്ല; 23കാരനായ മകൻ അമ്മയെ അടിച്ചു കൊന്നു
കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 23കാരനായ മകൻ അമ്മയെ അടിച്ചു കൊന്നു. പട്നയിലെ കൈമുർ ജില്ലയിലെ ചെയിൻപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫക്രാബാദിലാണ് സംഭവം. ജഫ്രൺ ബിവി എന്ന അമ്പത് വയസ്സുകാരി സ്ത്രീയെയാണ് 23 വയസ്സുള്ള മകൻ നയീം ഖാൻ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തിയത്.കഞ്ചാവ് വാങ്ങാൻ നയീം അമ്മയോട് അമ്പത് രൂപ ആവശ്യപ്പെട്ടതായി എസ് എച്ച് ഒ സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ വീട്ടിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ലെന്നായിരുന്നു ജഫ്രൺ മറുപടി നൽകിയത്. മറുപടി കേട്ട് ക്രുദ്ധനായ നയീം വീടിനുള്ളിലുണ്ടായിരുന്ന ഇരുമ്പ് വടി എടുത്ത് അമ്മയെ അടിക്കുകയായിരുന്നു. അമ്മയുടെ കൈ രണ്ടും ഇയാൾ തല്ലിയൊടിച്ചു. ശേഷം വായിൽ തുണി തിരുകി വീട്ടിനുള്ളിലൂടെ വലിച്ചിഴച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മയക്കുമരുന്നിന് അടിമ മാത്രമല്ല പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തി കൂടിയാണ് നയീം. ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ ഭാര്യ വീട്ടിൽ നിന്ന് പോയിരുന്നു. മർദ്ദിച്ചതിനെ തുടർന്നാണ് അവർ വീടുവിട്ട് പോയത്. നയീമിനെതിരെ ഗാർഹിക പീഡനത്തിന് ഭാര്യ പൊലീസിൽ പരാതിയും നൽകിയിരുന്നു.