ഗുവാഹത്തി: മിയ മുസ്‍ലിംകളാണ് പച്ചക്കറി വില വർധനവിന്റെ കാരണക്കാരെന്ന പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റത്തിന് കാരണം മിയ മുസ്‍ലിംകളാണെന്ന വിവാദ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
പച്ചക്കറി വില ഗ്രാമീണ മേഖലകളിൽ കുറവാണ്. നഗരങ്ങളിലാണ് വില ഉയർന്നു നിൽക്കുന്നത്. കച്ചവടക്കാരാണ് നഗരങ്ങളിൽ പച്ചക്കറി വില ഉയർത്തുന്നത്. നഗര പ്രദേശങ്ങളിലെ കച്ചവടക്കാരിൽ ഭൂരിപക്ഷവും മിയ മുസ്‍ലിംകളാണെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ബംഗാളിൽ നിന്നുമെത്തിയ മിയ മുസ്‍ലിംകൾ ഉയർന്ന തുക അസം ജനതയോട് വാങ്ങുകയാണ്. അവർക്കാണ് പ്രാദേശിക മാർക്കറ്റുകളുടെ നിയന്ത്രണം. അസം യുവാക്കളാണ് പച്ചക്കറി വിൽക്കുന്നതെങ്കിൽ ഉയർന്ന തുക അവർ ഈടാക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അസം യുവാക്കൾ പച്ചക്കറി കച്ചവടത്തിന് വന്നാൽ മിയ മുസ്‍ലിംകളായ കച്ചവടക്കാരെ തുരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാക്സി ഡ്രൈവർമാർ ബസ് ഡ്രൈവർ തുടങ്ങി വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരെല്ലാം മിയ മുസ്‍ലിംകളാണെന്നും അദ്ദേഹം പറഞ്ഞു