കളമശേരിയിലേത് അസൂത്രിതമായ ഭീകരാക്രമണം, കുറ്റവാളിയെ രക്ഷപെടാൻ അനുവദിക്കില്ല’; ഇ പി ജയരാജൻ

കൊച്ചി: കളമശേരിയിലേത് അസൂത്രിതമായ ഭീകരാക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സംഭവം ഞെട്ടിച്ചു. ആസൂത്രിതമായ സംഭവം എന്നാണ് പൊലീസിന് ലഭിച്ച വിവരം. കേരളത്തിന്റെ സാമൂഹിക ക്രമത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണിത്. സർക്കാർ ഗൗരവമായിട്ടാണ് സംഭവത്തെ കാണുന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.ഒരു കുറ്റവാളിയേയും രക്ഷപെടാൻ അനുവദിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കണം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.

കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഗൗരവമുള്ള അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുടെ കാരണം അന്വേഷിക്കണം. മുൻവിധിയോട് കൂടി സമീപിക്കേണ്ടതില്ല. ബോംബിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ഭീകരബന്ധം ഉണ്ടോ എന്നത് ഉൾപ്പെടെ എല്ലാം അന്വേഷിക്കണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

‘ലോകമെമ്പാടും പലസ്തീൻ ജനവിഭാ​ഗത്തിനൊപ്പം അണിചേർന്ന് മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ കേരള ജനത ഒന്നടങ്കം പലസ്തീൻ ജനതയുടെ ഒപ്പം നിന്ന് പൊരുതുമ്പോളും ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പര്യാപ്തമായ ഭീകരമായ ശ്രമം ആരുടെ ഭാ​ഗത്ത് നിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിച്ചുകൊണ്ട് സർക്കാരും ജനാധിപത്യ ബോധമുളളവരും ഇതിനെ എതിർക്കേണ്ടതുണ്ട്,’ എന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.

Previous articleകോൺഗ്രസിനെ അച്ചടക്കമുള്ള പാർട്ടിയാക്കി മാറ്റും, തർക്കങ്ങൾ പാർട്ടിയെ തളർത്തുന്നു: കെ സുധാകരൻ
Next articleപൊതുജനാഭിപ്രായം