സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം; ഇത്തവണ എട്ട് ലക്ഷം രൂപ തട്ടിയെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെയാണ് പരാതി. ചാല മുന്‍ ഏരിയാ കമ്മറ്റി അംഗമാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കോടതിയില്‍ കെട്ടിവെച്ച ജാമ്യ തുക മുക്കിയെന്നാണ് പരാതി. കേസില്‍പ്പെട്ടവരെ ജാമ്യത്തിലിറക്കാന്‍ എട്ടു ലക്ഷം പിരിച്ചെടുത്തിരുന്നു. ഈ കേസില്‍ സിപിഐഎം പ്രവര്‍ത്തകരെ വെറുതെ വിടുകയായിരുന്നു. ഇതോടെ ജാമ്യത്തുക തിരിച്ചുകിട്ടിയിരുന്നു. ഇത് പാര്‍ട്ടിക്ക് നല്‍കാതെ വെട്ടിച്ചു എന്നാണ് പരാതി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാകമ്മറ്റിക്കും സംസ്ഥാന നേതൃത്വത്തിനെയുമാണ് പരാതിക്കാരന്‍ സമീപിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് സിപിഐഎം വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗം ടി രവീന്ദ്രന്‍നായര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം.

കേസ് നടത്തിപ്പിന് നല്‍കിയ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് രവീന്ദ്രന്‍ നായര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക.

Previous articleപി.സി ജോർജും ഷാജൻ സ്കറിയയും ഒരു പോലെ എന്ന് റിജിൽ മാക്കുറ്റി
Next articleകെ വി തോമസ് പറഞ്ഞതെന്ത്? ഇ ശ്രീധരനോട് ചോദിക്കാൻ ബിജെപി; അനുനയനീക്കത്തിന് കെ സുരേന്ദ്രന്റെ സന്ദർശനം