ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി: മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ

വടക്കാഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർ വിജിലൻസ് പിടിയിൽ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്.

ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ ചൊവ്വാഴ്ച്ച വൈകിട്ട് നാലിന് എത്തിക്കാൻ രോഗിയുടെ ഭർത്താവിനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാത്തതിനാൽ പല തവണയായി ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു. ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിനെ അറിയിക്കുകയും വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നോട്ട് നൽകുകയും ചെയ്തു. നോട്ട് പരാതിക്കാരനിൽനിന്നും ഡോ. ഷെറി വാങ്ങുമ്പോൾ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

ഡിവൈ.എസ്.പി സി.ജി. ജിം പോൾ, ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, എസ്.ഐമാരായ പീറ്റർ, എ. ജയകുമാർ, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർ മാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Previous articleതെക്കന്‍ മേഖലയില്‍ നിന്ന് കുറഞ്ഞത് 30 സീറ്റുകള്‍ അധികം നേടണം’; ബിജെപി നേതാക്കളോട് നഡ്ഡ
Next articleആശയ പൊരുത്തമില്ലാത്ത മുന്നണികൾക്ക് രാജ്യത്തെ രക്ഷിക്കാനാവില്ല- എസ്.ഡി.പി.ഐ