ഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദലിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു. അക്രമികളിൽനിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനെ നഗ്നയാക്കുകയും സഹോദരിയെ മർദിക്കുകയും ചെയ്തു. സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തെന്നും ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഉയ്കി പറഞ്ഞു.
കൊല്ലപ്പെട്ട യുവാവിന്‍റെ സഹോദരി 2019ൽ പ്രദേശത്തെ നാലു യുവാക്കൾക്കെതിരെ തന്നെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ് നൽകിയിരുന്നു. യുവാക്കൾ അറസ്റ്റിലായ കേസിൽ കോടതി നടപടികൾ തുടരുകയുമാണ്. ഈ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകാത്ത പകയിലാണ് ഒരുകൂട്ടം യുവാക്കൾ ദലിത് കുടുംബത്തിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.