കാസർകോട്: മുസ്ലിം ലീഗിനെ കെണിയിലാക്കാനാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമമെന്ന് കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ. ഇക്കാര്യത്തിൽ മാർക്സിസ്റ്റ് പാർട്ടിക്ക് നിലപാടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് പിടിക്കാനുള്ള നീക്കമാണ് സിപിഐഎമ്മിന്റേതെന്നും രാജ് മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.
നരേന്ദ്രമോദിയുടെ വിഭജന രാഷ്ട്രീയത്തിന് ചൂട്ട് പിടിക്കുകയാണ് മാർക്സിസ്റ്റ് പാർട്ടി. സിവിൽ കോഡിന് എതിരാണെങ്കിൽ ഇഎംഎസിനെയും സുശീലാ ഗോപാലനെയും തള്ളിപ്പറയണം. വോട്ട് തട്ടാനുള്ള അടവു നയത്തിന്റെ ഭാഗമാണ് മാർക്സിസ്റ്റ് പാർട്ടിയുടെ നീക്കം. കോഴിയുടെ കാവൽ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ് ഏകീകൃത സിവിൽ കോഡ് മാർക്സിസ്റ്റ് പാർട്ടി ഏറ്റെടുക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയതിനെടുത്ത കേസ് ആദ്യം പിൻവലിക്കാൻ എം വി ഗോവിന്ദൻ തയ്യാറാകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പാണക്കാട് ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗത്തിലാണ് തീരുമാനം. കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കാൻ തീരുമാനിച്ചാൽ അത് യുഡിഎഫിന് വൻ തിരിച്ചടിയാകുമായിരുന്നു.