കെഎസ്‍യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ്: പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് എസ്എഫ്ഐ

കൊല്ലം: കെഎസ്‍യു മുന്‍ ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ നൽകിയ പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്. വിഷ്ണു വിനജയന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് മാസം മുന്‍പ് എസ്എഫ്‌ഐ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എസ്എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കൃഷ്ണനാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നൽകിയത്. പൊലീസിനെ സ്വാധീനിച്ച് വിഷ്ണു വിജയൻ പരാതി ഒതുക്കിയെന്നാണ് എസ്എഫ്ഐ ഉന്നയിക്കുന്ന ആരോപണം. അതേസമയം സർട്ടിഫിക്കറ്റ് വിഷയം അന്വേഷിക്കാൻ കോൺഗ്രസ്‌ സമിതിയെ നിയോഗിച്ചു.

കൊല്ലം കെഎസ്‌യു മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കൗശിക് എംദാസ്, വൈസ് പ്രസിഡന്റ് വിഷ്ണു വിജയന്‍ എന്നിവ‍ർ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന വാർത്ത പുറത്തുകൊണ്ടുവന്നത് റിപ്പോ‍ർട്ടർ ടിവിയാണ്. രാജസ്ഥാനിലെ ഒപിജെഎസ് യുണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് എന്‍ട്രോള്‍ ചെയ്തത്. എന്നാല്‍ ഇതേകാലയളവില്‍ കൊട്ടിയം എന്‍എസ്എസ് ലോ കോളജില്‍ പഞ്ചവത്സര എല്‍എല്‍ബി പഠിച്ചതിന്റെ രേഖകള്‍ റിപ്പോര്‍ട്ട‍ർ പുറത്തുവിട്ടിരുന്നുഇതിന് പുറമേ തെങ്കാശിയില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 5,000 രൂപയ്ക്ക് ലഭിക്കുന്ന കടലാസുകള്‍ സര്‍ട്ടിഫിക്കറ്റാക്കി മറിച്ചു വിറ്റ് ഇരുവരും ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ചുരുവിലെ ഒപിജെഎസ് യുണിവേഴ്സിറ്റിയിലെയും ഉത്തര്‍പ്രദേശിലെ ഗ്ലോക്കല്‍ യുണിവേഴ്സിറ്റിയിലെയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമാണ് ഇവര്‍ കോടതിയില്‍ ഹാജരാക്കിയത്. ഇവരുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും പുനഃപരിശോധിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ബാര്‍ കൗണ്‍സിലില്‍ പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ പകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. വിഷ്ണു വിജയന്‍ ഒരേ സമയം എന്‍എസ്എസ് ലോ കോളജ് കൊട്ടിയത്തും 3,000 കിലോ മീറ്റര്‍ അകലെയുള്ള രാജസ്ഥാനിലെ പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലും പഠിച്ചതായാണ് സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്ളത്.

Previous articleവരുൺ ഗാന്ധി കോൺഗ്രസിലേക്ക്​? കേദാർനാഥിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച
Next articleഉദ്ഘാടകനായി ‘തൊപ്പി’, വഴിയില്‍ തടയുമെന്ന് നാട്ടുകാര്‍; തിരിച്ചയച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കി പൊലീസ്