തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിയാണ് സുരേന്ദ്രൻ മൊഴി നൽകിയത്. ഡിസിപി നിതിൻ രാജ് സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയത്ഷാഫി പറമ്പിലും കർണാടകയിലെ മന്ത്രി എൻ എ ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ്സ് നേതാവുമായ മുഹമ്മദ് ഹാരിസും ചേർന്നാണ് ആപ്പ് ഉപയോഗിച്ച് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ഈ വ്യാജ കാർഡുകൾ ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ് നിർമ്മാണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റ് തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ ഉൾപ്പാർട്ടി പ്രശ്നമായി ഇതിനെ കാണാനാകില്ലെന്നും ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിലെ അട്ടിമറി എം എം ഹസനും എം വിൻസന്റ് എംഎല്‍എക്കും അറിമായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതായി കുറ്റപ്പെടുത്തിയ സുരേന്ദ്രൻ പരാതിക്ക് ഒപ്പം തെളിവുകളും ഹാജരാക്കിയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ജനകീയ പ്രതിഷേധത്തിൽ നിന്ന് ഒളിച്ചോടാനാണ് നവകേരളാ സദസ്സ്. തൊഴിലുറപ്പുകാരേയും പാർട്ടി തൊഴിലാളികളേയും ആണ് പരിപാടിക്ക് എത്തിക്കുന്നത്. ലീഗ് പ്രതിനിധികൾ നവകേരളാ സദസിനു എത്തുന്നത് പുതിയ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ നേരത്തെ കെ സുരേന്ദ്രൻ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചതെന്നും ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നതെന്നും അതിന് പിന്നിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. തീവ്രവാദത്തിന് സമാനമായ പ്രവർത്തനമാണ് നടന്നിരിക്കുന്നത്. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.